വീട്ടിലേക്കു മടങ്ങവേ
അലഞ്ഞു നടക്കുന്ന
മഴമേഘങ്ങള്‍
എന്നെ
അടിമുടി നനച്ചു:
'ഒരു കുടയെടുക്കാമായിരുന്നില്ലെ?'
ഏട്ടന്‍ ചൊടിച്ചു.
'തോരുന്നതുവരെ കാക്കാമായിരുന്നില്ലേ?'
ഓപ്പോളുടെ ശബ്ദം
ആലിപ്പഴംപോലെ
വീണു ചിതറി.
'ജലദോഷം പിടിക്കട്ടെ,
അപ്പക്കാണാം.'
അച്ഛന്‍റെ അട്ടഹാസം.
ശാപവാക്കുകള്‍ക്കിടയില്‍
തല തോര്‍ത്തിത്തന്നു
അമ്മയും ശപിച്ചു
"വല്ലാത്ത മഴ."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ